Saturday, November 25, 2006

പുരോഗതി




ഗോപാലനും പൈലിയും രാരിച്ചനും രവിയും അയല്‍ക്കാരണ്‍്‌. ഒരുമിച്ചു കളിച്ചു വളര്‍ന്നു. അച്ഛനപ്പൂപ്പന്മാരെല്ലാം പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്തു കഴിഞ്ഞവരാണു. മക്കളെ പഠിപ്പിച്ചു കേമന്മാരാക്കണം എന്നു അവരാഗ്രഹിച്ചു. നാലു പേരും എസ്‌.എസ്‌.എല്‍.സി പാസായി. തുടര്‍ന്നു പഠിക്കണമെങ്കില്‍ സിറ്റിയില്‍ പോകണം.


അങ്ങനെ ഇരിക്കെ തൊട്ടടുത്തു കോളേജു വന്നു.


നാലു പേരും ചേര്‍ന്നു.
ഒരാള്‍ ഒരു വര്‍ഷം പോയി. നിര്‍ത്തി.
മറ്റു മൂന്നു പേരില്‍ രണ്ടു പേര്‍ ഇന്റര്‍മീഡിയറ്റില്‍ മൂന്നു കൊല്ലം തോറ്റു. പിന്‍ വാങ്ങി.
ഒരാല്‍ ബി.എ ആയി.
അപ്പോളാണു പ്രശ്നം ആരംഭിച്ചത്‌. വിദ്യാസമ്പന്നന്മാര്‍ അച്ഛന്മാരുടെ പണിക്കു പറ്റിയവരല്ല.
അന്തിക്കു നാലു പേരും ഒത്തുകൂടും: നാലാം നമ്പര്‍ ഷാപ്പില്‍. അതൊരു ആശ്വാസമാണു. തൊട്ടടുത്തു ബോട്ടുചാലാണു. കടത്തു വള്ളവുമുണ്ട്‌. നാലു പേരും വള്ളത്തില്‍ കയറി തുഴയാനാരംഭിക്കും. മുന്നോട്ട്‌...മുന്നോട്ട്‌...മുന്നോട്ട്‌...
നിര്‍ത്താതെ തുഴഞ്ഞു ക്ഷീണിക്കും. നേരവും വെളുക്കും. എന്തതിശയം! വള്ളം കടവില്‍ തന്നെ കിടക്കുന്നു! നാലു പേരും മുഖത്തോടു മുഖം നോക്കി, പൊട്ടിച്ചിരിച്ചു. വള്ളത്തിന്റെ കെട്ടഴിച്ചില്ല. കെട്ടിയിടത്തു കിടന്നു കുലുങ്ങുകയായിരുന്നു വള്ളം!!
സ്വതന്ത്ര ഭാരതത്തില്‍ വന്ന ശ്രദ്ധേയമായ മാറ്റം കുഞ്ഞിക്കൂരകളുടെ സ്ഥാനത്ത്‌ മണിമാളികകള്‍ ഉണ്ടായി എന്നത്രെ!
സായിപ്പു കെട്ടിയ കെട്ട്‌ ഒന്നു കൂടി മുറുകി! അത്ര മാത്രം!
എല്ലാ രംഗങ്ങളും നില്‍ക്കുന്നിടത്തു നിന്നു വട്ടം ചുറ്റുന്നു.മനസ്സിന്റെ കെട്ടു പൊട്ടുന്നില്ല.....കൂടുതല്‍ പിരി മുറുകുന്നു താനും!
സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ നല്ല കാലം .....!

No comments: