Tuesday, September 25, 2007

Nallaval

നിന്റെ പുഴുത്തു ചീഞ്ഞ
ചലം നാറിയൊഴുകുന്ന സ്നേഹത്തെക്കുറിച്ചിനി
എന്നോട്‌ പറയാതിരിക്ക; കാരണം
പഴുത്തളിഞ്ഞ പഴങ്ങളില്‍ മരണ-
മുറങ്ങുന്നെന്നമ്മ പറഞ്ഞിട്ടുണ്ട്‌!
നിന്റെ കുത്തു വീണുരുകിയ പട്ടു വിതാനിച്ച
പുത്തന്‍ കോടിനിറങ്ങളിലെ പ്രണയത്തെക്കുറിച്ചിനി
എന്നോട്‌ കലഹിക്കാതിരിക്ക; കാരണം
കത്തിയടര്‍ന്ന തുണിക്കെട്ടിലും തക്ഷകനു-
ണര്‍ന്നിരിപ്പുണ്ടാകുമെന്നു ഞാനറിഞ്ഞിട്ടുണ്ട്‌!
ക്ലാവ്‌ പിടിച്ചഴുകിത്തുടങ്ങുമാ
പഴമ്പാക്കെട്ടിലെ പ്രാക്തനസ്വപ്നങ്ങളിനി
ഒരിക്കലൂടെ ഛര്‍ദ്ദിക്കാതിരിക്ക;കാരണം
തുരുമ്പു ജയിക്കാത്തിടത്തേ
ജീവനുയിര്‍വതുള്ളൂവെന്നു ബോധി ചൊന്നൂ!
നിന്റെയരിഞ്ഞു വീഴ്ത്തപ്പെട്ട ചിറകിലെ
ചാവുദോഷങ്ങളിലെ എന്റെ പങ്കിനെച്ചൊല്ലി
പുഴ ചിമറുമ്പോല്‍ കരയാതിരിക്ക;കാരണം
മഴയ്കു മുന്‍പേ മേഘം കീറപ്പെടേണ്ടുവെന്നും
ചിതറിയ ശകലങ്ങളില്‍ 'നാളെ' ഉയിര്‍ക്കുന്നെന്നും
നീയുമറിയേണ്ടിയിരിക്കുന്നു!
പച്ചക്കാട്ടിലെ, സ്ലേറ്റുപച്ചനനവിലെ
തുഷാരസ്വപ്നനിമിഷങ്ങള്‍ മറക്കാതിരിക്ക,
കാരണം ചീയുമ്പോഴും നെഞ്ചോടടുക്കി-
യുരുകാനെന്തു നീ തന്നെന്നു ചോദിക്കരുതല്ലോ!
ഓ...മറന്നൂ..
അതിനു ഞാനൊരു പുതുപ്പാവക്കുട്ടിയെ
തന്നല്ലോ, നിനക്കു കീറിയെറിയാനാകാഞ്ഞ
പച്ചക്കാട്ടിന്‍ മണമുള്ളോരു പാവക്കുട്ടിയെ!
തന്നതിനൊക്കെ നന്ദി..!
തിരിച്ചതു തന്നില്ലേലുമില്ല തെല്ലും കുഴപ്പം!
പാ ചുരുട്ടുമ്പോളേലുമോര്‍ക്കുക
എന്നെ നീയോമനേ..!!

2 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇതു കൊള്ളാലോ മാഷെ... ആദ്യായാ ഇവിടെ.. വെറുതെ ആയില്ല

Anonymous said...

defghjkl;